മുസ്ലിം ലീഗ് നയം മാറ്റി വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. ലീഗ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യുഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്. മുസ്ലിം ലീഗ് വിട്ട് ആരെങ്കിലും ബിജെപിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല. മോദിയുടെ നയം സ്വീകരിച്ചാല്‍ മുസ്ലിം ലീഗിനും മുന്നണിയിലേക്ക് വരാം. ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.