അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികള്‍ സ്കൂള്‍ ഡോര്‍മിറ്ററി ആക്രമിച്ച് 317 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയന്‍ സര്‍ക്കാര്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാം ഇസ്ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങള്‍ നടത്താറുള്ളത്.
ജാംഗ്ബെ പട്ടണത്തിലെ ഗവണ്മെന്റ് ഗേള്‍സ് സെക്കന്‍ഡറി സ്കൂളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു മണിക്കാണ് നൂറിലധികം ആയുധധാരികള്‍ എത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ചില അക്രമികള്‍ സ്കൂളിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ വേഷമാണു ധരിച്ചിരുന്നത്.
അക്രമികള്‍ എത്തിയത് പിക്അപ് വാഹനങ്ങളിലാണെന്നും അതല്ല, കാല്‍നട ആയിട്ടാണെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാവിലെ സംഭവമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കള്‍ സമീപത്തെ വനങ്ങളില്‍ തെരച്ചില്‍ തുടങ്ങി.
മോചനദ്രവ്യത്തിനായി വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുന്നതു നൈജീരിയയില്‍ പതിവു സംഭവമാണ്. 2017ല്‍ ബോക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്കൂളില്‍നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കങ്കാറയില്നിന്നു മുന്നൂറിലധികം ആണ്‍കുട്ടികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ വിട്ടയച്ചു.
കഴിഞ്ഞയാഴ്ച നൈജര്‍ സംസ്ഥാനത്തെ ബോര്‍ഡിംഗ് സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാര്‍ഥികള്‍ അടക്കം 42 പേരുടെ മോചനം സാധ്യമായിട്ടില്ല.