പി പി ചെറിയാൻ
വാഷിങ്ടൻ ∙ ഇറാന്റെ പിന്തുണയുള്ള ഭീകരർക്കെതിരെ സിറിയയിൽ അമേരിക്കൻ വ്യോമസേന ബോംബുകൾ വർഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനിക നടപടികൾക്കു ബൈഡൻ ഉത്തരവിട്ടത്.

കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കൻ സൈനികർക്കെതിരെ ഇറാനിയൻ പിന്തുണയുള്ള ഭീകരർ റോക്കറ്റാക്രമണം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് അമേരിക്കൻ വ്യോമസേനയുടെ ആക്രമണം.

ആക്രമണം നടത്തിയ ലൊക്കേഷൻ വെളിപ്പെടുത്താൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിസമ്മതിച്ചു. വ്യോമാക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തി.

അമേരിക്കൻ കൊയലേഷൻ സേനക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായിട്ട് മാത്രമല്ല, ഭീകരർക്ക് മുന്നിയിപ്പ് നൽകാൻ കൂടിയാണ് ഈ ആക്രമണമെന്നു പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ഭീകരർ ആയുധങ്ങൾ കടത്തുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.

യുഎസ് സഖ്യ കക്ഷികളുമായി ചർച്ച ചെയ്തതിനുശേഷമാണ് വ്യോമാക്രമണം നടത്തിയതെന്നും കിർബി പറഞ്ഞു. യുഎസ് സെനറ്റ് നടക്കുമ്പോൾ ബൈഡൻ നടത്തിയ വ്യോമാക്രമണത്തിൽ ഡമോക്രാറ്റിക് അംഗങ്ങൾ പോലും സംതൃപ്തരല്ല. മിഡിൽ ഈസ്റ്റിൽ ആക്രമണത്തിന് ഉത്തരവിടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ബൈഡനെന്നും, സ്വയം പ്രതിരോധിക്കുന്നതിനുള്ള ഒരു ആക്രമണമായി ഇതിനെ കരുതാനാവില്ലെന്നും കലിഫോർണിയാ ഡെമോക്രാറ്റ് അംഗം റൊ ഖന്ന അഭിപ്രായപ്പെട്ടു.