ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ കെ ബാലനെ ചുമതലപ്പെടുത്തി. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ഡിവൈഎഫ്‌ഐ ഓഫിസില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ എങ്ങനെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. എല്‍ജിഎസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. എല്‍ജിഎസ് റാങ്ക് ലിസ്റ്റ് ഈ വര്‍ഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായിരുന്നു.

ഇക്കഴിഞ്ഞ 20നാണ് സര്‍ക്കാരും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനമില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിപിഒ ലിസ്റ്റില്‍ 7,580 പേരില്‍ 5,609 പേര്‍ക്ക് നിയമനം നല്‍കിയെന്നും ഉത്തരവില്‍ വ്യക്തമാക്കി.