പാലക്കാട്: ജലവൈദ്യുതി ഉല്പാദനം പരിമിതമായ സാഹചര്യത്തില്‍ 1000 മെഗാ വാട്ട് സൗരോര്‍ജം അടിയന്തരമായി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി പറഞ്ഞു. പാലക്കാട് ജില്ലാ ജയില്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച 78 കിലോ വാട്ട് സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം വരെ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കാനാവുന്നത്.

ബാക്കി വൈദ്യുതി അമിത വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നത്. പുരപുറങ്ങള്‍, തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച്‌ 1000 മെഗാ വാട്ട് സൗരോര്‍ജം അടിയന്തരമായി ഉത്പാദിപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ ജയിലില്‍ 78 കിലോ വാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനായത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച വി.എസ് അച്യുതാനന്ദന്‍ എം എല്‍ എ, ജില്ലാ ജയില്‍ സുപ്രണ്ട് അനില്‍ കുമാര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ജില്ലാ ജയില്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വി.എസ്. അച്യുതാനന്ദന്‍ എം. എല്‍. എ യുടെ അധ്യക്ഷ പ്രസംഗം മലമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവന്‍ വായിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കൃഷ്ണദാസ് പദ്ധതി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാ ജയില്‍ സുപ്രണ്ട് കെ. അനില്‍ കുമാര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ബിജോയ്‌, മലമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുമലത മോഹന്‍ദാസ്, കെ.എസ്.ഇ.ബി നോര്‍ത്ത് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.അയ്യൂബ് എന്നിവര്‍ സംസാരിച്ചു.