ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച. ജിഎസ്ടി, ഇന്ധന വിലവര്‍ദ്ധനവ് എന്നിവയില്‍ പ്രതിഷേധിച്ച്‌ നത്തുന്ന ബന്ദില്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടണം എന്നാണ് സംഘടനയുടെ ആഹ്വാനം.

ഭാരത് ബന്ദിന് രാജ്യത്തുടനീളമുള്ള 40,000 വ്യാപാര സംഘടനകള്‍ പിന്തുണ നല്‍കിയതായാണ് സിഐഐടിയുടെ അവകാശവാദം. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് എട്ടുമണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും.

അതേസമയം, ഭാരത് ബന്ദ് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഭാരത് ബന്ദ് കേരളത്തില്‍ ചലനം സൃഷ്ടിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. സമിതി ബന്ദില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എ.ഐ.ടി.ഡബ്ല്യു.എ) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഒരു ലക്ഷം ട്രക്കുകള്‍ വെള്ളിയാഴ്ച പണിമുടക്കുമെന്നാണ് സൂചന. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് എഐടിഡബ്ല്യുഎയുടെ ആവശ്യം.