ഉദ്യോഗതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ. എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി.

ഇക്കഴിഞ്ഞ 20 നാണ് സർക്കാരും ഉദ്യോഗാർത്ഥികളും തമ്മിൽ ചർച്ച നടത്തിയത്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ ഇനി നിയമനമില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സിപിഒ ലിസ്റ്റിൽ 7,580 പേരിൽ 5,609 പേർക്ക് നിയമനം നൽകിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാരിന്റേത് ഉത്തരവായി കാണാൻ കഴിയില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഏതൊക്കെ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്, എത്രത്തോളം ഒഴിവുകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.