കോട്ടയം: പൂഞ്ഞാറില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്ര എത്തുമ്പോള്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുമെന്ന് സൂചന. ഇതിന്റെ സൂചന നല്‍കി പി.സി തോമസും പ്രതികരിച്ചിരുന്നു. ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പു കോര്‍ക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി. തോമസ് എത്തുമോ എന്ന ചോദ്യങ്ങള്‍ ശക്തമാണ്.

ഏറെ നാളായി എന്‍ഡിഎ മുന്നണിയില്‍ നിന്ന് അകന്നുനിന്നിരുന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുത്തു. ഇന്നലെ എന്‍ഡിഎ സംസ്ഥാന യോഗത്തിലും പങ്കെടുത്തു. പി.സി ജോര്‍ജിനെ പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം. പി.സി തോമസാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. ഇത് ഫലം കാണുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോട്ടയത്ത് പി.സി. തോമസ് എത്തിയതോടെ ജില്ലയില്‍ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്.

ഇതിനൊപ്പമാണ് മുന്‍ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോര്‍ജിന് നല്‍കാനും എന്‍ഡിഎയില്‍ നീക്കമുണ്ട്. പാര്‍ട്ടിയുടെ മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. തദ്ദേശത്തില്‍ പൂഞ്ഞാറില്‍ മത്സരിച്ച്‌ മകന്‍ ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്തില്‍ എത്തി. അതുകൊണ്ട് തന്നെ പൂഞ്ഞാറില്‍ മകനെ എംഎല്‍എയാക്കാന്‍ പി.സി ജോര്‍ജിന് ആഗ്രഹമുണ്ട്. ഈ സാഹചര്യത്തിലാണ് പാലായില്‍ മത്സരിക്കാന്‍ ജോര്‍ജിന് താല്‍പ്പര്യം.

പാലായില്‍ പി.സി തോമസിനെ നിര്‍ത്തി കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാനും പി.സി ജോര്‍ജിന് ആഗ്രഹമുണ്ട്. ഈ രാഷ്ട്രീയ നീക്കം പി.സി ജോര്‍ജും സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ഡിഎയില്‍ നിന്നു ക്ഷണിച്ചിരുന്നു. ഞങ്ങളുടെ പാര്‍ട്ടി ഘടക കക്ഷിയായാല്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ എന്‍ഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകള്‍ ഞങ്ങള്‍ ചോദിക്കും. യുഡിഎഫുമായും ചര്‍ച്ചയുണ്ട്. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാല്‍ മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോള്‍ പറയുന്നില്ല-ഇതാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. മറുനാടന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.