കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്നും കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം മരവിപ്പിക്കാമെന്നും നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കി.

ജനുവരി 22ന് നടത്തിയ പതിനൊന്നാം ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദേശം തന്നെയാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കര്‍ഷക നേതാവ് രാകേഷ് ടികായത്തും പ്രകടിപ്പിച്ചിരുന്നു.

അതേസമയം കര്‍ഷക സമരം 92ാം ദിവസത്തിലേക്ക് കടന്നു. അതിര്‍ത്തികളിലെ സമര കേന്ദ്രങ്ങളില്‍ നാളെ യുവ കിസാന്‍ ദിവസ് ആചരിക്കും. യുവാക്കളോട് അതിര്‍ത്തിയിലെ കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു. സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ അര്‍ദ്ധസൈനികരുടെ സേവനം ഈ മാസം അവസാനം വരെ നീട്ടി.