ആലപ്പുഴ ചേര്‍ത്തല വയലാറില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുള്ളതായി സൂചന. അതേസമയം ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണം നടത്തിയെന്നാണ് എസ്ഡിപിഐ ആരോപണം.

വയലാര്‍ നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊലപാതകത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ഹൈന്ദവ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

വയലാറിലെ നാഗംകുളങ്ങര കവലയില്‍ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യയ്ക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആര്‍എസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആണ് മരിച്ച തട്ടാം പറമ്പില്‍ നന്ദു കൃഷ്ണ. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കെ എസ് ന്റെ നില ഗുരുതരമാണ്.