അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി അസന്റ് 2020 ൽ ഒപ്പിട്ട ധാരണാപത്രവും സർക്കാർ റദ്ദാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജൻറെ നിർദേശപ്രകാരമാണ് നടപടി. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുളള വിശദീകരണം.

ആഴക്കടൽ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിനും പ്രചാരണത്തിനും നിക്ഷേപമിറക്കാൻ ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അയ്യായിരം കോടിരൂപയുടെ പദ്ധതിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഉപേക്ഷിച്ചിരിക്കുന്നത്. അസന്റ് ചർച്ചകൾക്ക് പിന്നാലെ 2020 ഫെബ്രുവരി 28നായിരുന്നു വ്യവസായ വകുപ്പിന് കീഴിലുളള കെഎസ്‌ഐഡിസി-ഇഎംസിസിയുമായി എംഒയു ഒപ്പിട്ടത്. ട്രോളറുകൾ നിർമിക്കുന്നതിന് ഇഎംസിസിയുമായി കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഒപ്പിട്ട 2,950 കോടിയുടെ ധാരണാപത്രം സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

സർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമായ ധാരണാപത്രമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇക്കാര്യത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്. അസന്റ് ധാരണാപത്രം ആറുമാസം കഴിയുന്നതോടെ അസാധുവാകുമെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുളള വിശദീകരണം. പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാരിന്റെ പിന്മാറ്റം. ഇതോടെ ഇഎംസിസിയുമായുളള രണ്ടു ധാരണാപത്രങ്ങളും റദ്ദായിരിക്കുകയാണ്. എന്നാൽ, ചേർത്തല പളളിപ്പുറത്ത് ഇ എം സി സിക്ക് ഭക്ഷ്യസംസ്‌കരണ ശാലക്കായി നാലേക്കർ അനുവദിച്ച നടപടി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതും റദ്ദാക്കണമെന്നതാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ, കമ്പനി ഫീസടക്കാത്തതിനാൽ ഭൂമി വിട്ടുനൽകിയ നടപടിക്ക് സാധുതയില്ല എന്നതാണ് സർക്കാരിന്റെ വിശദീകരണം.