തിരുനെല്ലി കാട്ടിൽ പൊലീസ് വെടിവച്ചു കൊന്ന നക്‌സൽ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ. തോമസ്, എ. ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത 50 ലക്ഷം രൂപ നൽകാനാണ് തീരുമാനം.

1970 ഫെബ്രുവരി പതിനെട്ടിനാണ് വർഗീസ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്തുകൊണ്ടുപോയ വർഗീസിനെ പിന്നീട് തിരുനെല്ലി കാട്ടിൽ വച്ച് പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. വർഗീസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിനെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതനുസരിച്ച് വർഗീസിന്റെ കുടുംബം സർക്കാരിന് നിവേദനം നൽകുകയായിരുന്നു.