ന്യൂഡല്‍ഹി: രാജ്യത്ത് മാര്‍ച്ച്‌ ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗ ബാധിതര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ . 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

അതെ സമയം സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും. ആശുപത്രികളുമായും വാക്‌സിന്‍ നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്‌സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ ഒന്നിന് തുടങ്ങുന്ന വാക്സിന്‍ വിതരണ ഘട്ടത്തില്‍ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത് .

രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തികൊണ്ടിരിക്കുന്നത്. നിലവില്‍ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്.