സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍ നടത്തും. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നാം ഘട്ടത്തില്‍ പരമാവധി അവരവരുടെ വീടുകള്‍ക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിലാണ് ക്രമീകരണം. ഇതിനായി ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങിയവ വാക്‌സിന്‍ കേന്ദ്രങ്ങളാക്കും.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരുടെ സഹായം തേടാനും തീരുമാനമുണ്ട്. അവശ്യമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണ് എല്ലാ ക്രമീകരണങ്ങളും ഒരുക്കുക. 45 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാരും 25 ലക്ഷത്തില്‍പരം മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

അതേസമയം മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കുമിടയില്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പൊതുജനങ്ങളെ കൂടി വാക്‌സിനേഷന്റെ ഭാഗമാക്കാന്‍ നീക്കമാരംഭിച്ചത്