ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ ഉള്‍പ്പെട്ടയാളല്ല പിടിയിലായതെന്നും തട്ടികൊണ്ടുപോകല്‍ സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്ത ആളാണ് ഇയാളെന്നും പോലീസ് പറയുന്നു. അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാന്നാറിലെ വീട്ടില്‍നിന്നും അജ്ഞാതസംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

രാവിലെ 11 മണിയോടെ ഇവരെ പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിടുകയായിരുന്നു.
യുവതിയെ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നുകളഞ്ഞു. അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവില്‍ ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നു.

പിടിക്കെടുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.