കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരും. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബിജെപിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തില്‍ രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി കാര്യക്ഷമതയുടെയും സുതാര്യതയുടെയും മുഖമുദ്രയായി മാറുന്ന ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ എല്ലാ നേതാക്കളും ദേശീയതയുടെ രാഷ്ട്രീയം ഉയര്‍ത്തുന്നവരാണ്. ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല എന്ന വിശ്വസിക്കുന്ന ഈ നാട്ടിലെ സാധാരണ പൗരന്റെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് ബിജെപി നേതാക്കള്‍.

സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകും ബിജെപി. പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വര്‍ണക്കടത്ത് കേസ് ഏജന്‍സികള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.