വാഷിങ്ടണ്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 500,000 കവിഞ്ഞതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന അമേരിക്കന്‍ ജനതയുടെ ഇരട്ടിയോളമാണ് മഹാമാരി തട്ടിയെടുത്തത്.

കോവിഡ് മരണം 500,000 കവിഞ്ഞതോടെ വൈറ്റ് ഹൗസില്‍ പ്രത്യേക വിജില്‍ തിങ്കളാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്ബു തന്നെ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ഫൗസി അമേരിക്കന്‍ ജനതയ്ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് 2022 വരെ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നാണ്.

അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വര്‍ഷത്തിനുള്ളില്‍ അര മില്യണ്‍ ജനതയെ നഷ്ട്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവുന്നതിലേറെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28206650 ആയി.