തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത നായര്‍ക്കെതിരെ ചെറുവിരലനക്കാതെ സര്‍ക്കാര്‍. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയിട്ടും കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് അന്വേഷണത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇതോടെ, തട്ടിപ്പിനിരയായവര്‍ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
നെയ്യാറ്റിന്‍കര സ്വദേശി അരുണിനെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്.എസ്. ആദര്‍ശിനെ െബവ്കോയിലും ജോലി വാഗ്ദാനം ചെയ്താണ് സരിതയും കൂട്ടാളികളും16.5 ലക്ഷം രൂപ തട്ടിയത്. എന്നാല്‍, ജോലി ലഭിക്കാതെ വന്നതോടെ ഇരുവരും കഴിഞ്ഞ നവംബര്‍ ഏഴിന് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിസംബര്‍ 12ന് സി.പി.എം പഞ്ചായത്ത് അംഗം രതീഷിനെ ഒന്നാം പ്രതിയും ഇയാളുടെ സുഹൃത്ത് ഷാജു പാലിയോട്, സരിത എന്നിവരെ രണ്ടും മൂന്നും പ്രതികളുമാക്കി കേസെടുത്തു. എന്നാല്‍, രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യാനോ, വ്യാജരേഖകള്‍ പരിശോധിക്കാനോ, ഫോണ്‍ സംഭാഷണങ്ങളുടെ അധികാരികത ഉറപ്പുവരുത്താനോ പൊലീസ് തയാറായില്ല.
അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആരോപണമുയര്‍ന്ന ഘട്ടത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗുരുഡിന് നെയ്യാറ്റിന്‍കര സി.ഐയെ വിളിച്ചുവരുത്തി ഫയലുകള്‍ പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതോടെ സി.ഐക്ക് നോട്ടീസ് നല്കി. സരിതയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനുള്ള തടസ്സമെന്തെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രിസഭയിലെ ഉന്നതന് ഇടപെട്ട് നടപടികള്‍ ഒഴിവാക്കി.
മന്ത്രിമാരുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ താന്‍ നടത്തുന്നതെന്നും നല്കുന്ന തുകയില്‍ 50 ശതമാനം പാര്‍ട്ടി ഫണ്ടിലേക്കും ബാക്കി ഉദ്യോഗസ്ഥര്‍ക്കുമാണ് പോകുന്നതെന്നുമുള്ള സരിതയുടെ ഫോണ്‍ സംഭാഷണം അരുണ്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും കൈമാറിയിരുന്നു.
ബെവ്കോ എം.ഡിയുടെ പേരിലും കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സരിത തയാറാക്കിയ കത്തും ഇവര്‍ക്ക് പണം നല്‍കിയതിെന്റ രേഖകളും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം കൈമാറിയിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് അരുണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം പുറത്തുവന്ന ശബ്ദരേഖ തേന്റതല്ലെന്നും പരാതിക്കാര്‍ പണം നല്‍കിയതിന് രേഖയില്ലെന്നുമുള്ള നിലപാടിലാണ് സരിത.