ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലംലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍.അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ ഇന്നലെ പറഞ്ഞതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

പതിനാറാം ദിവസത്തിലേക്ക് കടക്കുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും, സമരം അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്കൂടിയേ തീരുവെന്ന് വ്യക്തമാക്കി.കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെയും നോണ്‍ അപ്രൂവഡ് ടീച്ചേഴ്‌സിസിന്റെയും സമരങ്ങളും സെക്രട്ടേറിയറ്റ് പടിക്കല്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും, കെയ എസ്. ശബരീനാഥും നടത്തുന്ന നിരാഹാര സമരം ഒരാഴ്ച്ച പിന്നിടുകയാണ്.

തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട സമരം സജീവമായി നിര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. വിഷയമുയര്‍ത്തി യുവമോര്‍ച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.