വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ. കരുത്തരായ ഡല്‍ഹിയെയാണ് മുംബൈ ഏഴ് വിക്കറ്റിന് തകര്‍ത്തത്. പൃത്ഥി ഷാ പുറത്താകാതെ നേടി സെഞ്ച്വറിയാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 211 റണ്‍സ് വിജയ ലക്ഷ്യം മുംബൈ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. പൃത്ഥി ഷാ 89 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും സഹിതം 105 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ഫോം നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പിറത്തായ പൃത്ഥിയുടെ തകര്‍പ്പന്‍ തിരിച്ചുവരവായി മാറി ഈ മത്സരം.

സൂര്യകുമാര്‍ യാദവ് 33 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 39 യശ്വസ്വവി ജയ്‌സാള്‍ എട്ട് എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ശിവം ദുബെ ഒന്‍പത് റണ്‍സുമായി ഷായ്ക്ക് കൂട്ടായി ക്രീസില്‍ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ സെഞ്ച്വറി നേടിയ ഹിമ്മത്ത് സിംഗും 55 റണ്‍സെടുത്ത ശിവാങ്കുമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ധവാനടക്കമുളള താരങ്ങള്‍ പൂജ്യരായാണ് മടങ്ങിയത്.