ന്യൂഡെല്‍ഹി: ഏറോ ഇന്ത്യ 2021 വ്യോമപ്രദര്‍ശനത്തിനിടെ യുദ്ധവിമാനത്തില്‍ സവാരി നടത്തിയ ബി ജെ പി എംപി തേജസ്വി സൂര്യക്കെതിരെ പാര്‍ടിയിലും സോഷ്യല്‍ മീഡിയയിലും വിമര്‍ശനം. പ്രതിരോധ വകുപ്പിന്‍റെ ഒരു തരത്തിലുമുള്ള ചുമതലയും ഇല്ലാത്ത തേജസ്വി സൂര്യ, സ്വന്തം മണ്ഡലത്തിന്‍റെ പരിധിയില്‍ അല്ലാതിരുന്നിട്ടും എങ്ങനെ വിനോദ സവാരി നടത്തി എന്നാണ് വിമര്‍ശനമുയരുന്നത്.

ബംഗളൂരു സൗത് എംപിയാണ് തേജസ്വി സൂര്യ. വ്യോമപ്രദര്‍ശനം നടന്നത് അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ അല്ല. ‘പ്രതിരോധകാര്യ പാര്‍ലമെന്‍ററി സമിതിയിലെങ്കിലും തേജസ്വി സൂര്യ അംഗമായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ യാത്ര നടത്തിയത് മനസ്സിലാക്കാമായിരുന്നു’ വെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. അതേസമയം പാര്‍ലമെന്‍റില്‍ ദിവസങ്ങളോളം ഹാജരാകാതെ യുദ്ധവിമാനത്തില്‍ സവാരി നടത്തിയതിനെതിരെയും ബി ജെ പിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു.

രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു യാത്രക്ക് ശരാശരി 8-10 ലക്ഷമാണ് ചെലവ്. ഇന്ധനം, ലൂബ്രികന്‍ഡുകള്‍, പാരച്യൂട് ഉള്‍പ്പെടെ ഓരോ യാത്രയിലും കരുതേണ്ട കാര്യങ്ങള്‍ കൂടി ചേര്‍ത്താണ് ഈ ചെലവ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇത്തരം ആഡംബര യാത്രകള്‍ എന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

ഇത്തരം സവാരികള്‍ സാധാരണയായി പ്രധാനപ്പെട്ട വിശിഷ്ടാതിഥികള്‍, സര്‍കാരിലെ ഉന്നത നേതൃത്വം, പ്രതിരോധ റിപോര്‍ടിങ് ചുമതലയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് അനുവദിക്കാറുള്ളത്.