ഇസ്ലാമബാദ്: അടിയ്ക്കടിയുള്ള ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ മതമൗലികവിരുദ്ധ നിയമം പാസാക്കിയതിനെതിരെ പാകിസ്ഥാനില്‍ പ്രകടനം. ഇസ്ലാമിക തീവ്രവാദികള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ സംഭവത്തോടെ പാകിസ്ഥാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. അധ്യാപകന്‍ ക്ലാസില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചതാണ് ഇസ്ലാമിക മൗലികവാദികളുടെ രോഷത്തിന് കാരണമായത്.

എന്തായാലും വര്‍ധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദത്തിന് കൂച്ചുവിലങ്ങിടാന്‍ മതമൗലികവാദ വിരുദ്ധ ബില്‍ പാസാക്കാന്‍ ഫ്രാന്‍സ് സമ്മതം നല്‍കിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഇതോടെ പാകിസ്ഥാനില്‍ സമരം ശക്തമാവുകയാണ്. മാക്രോണിന്‍റെ ഇസ്ലാമിക മൗലികവാദത്തിനെതിരായ നിലപാടില്‍ പ്രതിഷേധിച്ച്‌ പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പറുത്താക്കണമെന്ന തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍റെ (ടിഎല്‍പി) ആവശ്യത്തെ പിന്തുണച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഫ്രഞ്ച് അംബാസഡറെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ടിഎല്‍പി സമരം ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാന്‍സിലെ പ്രസിഡന്‍റ് മാക്രോണ്‍ ശക്തമായ നിലപാട് എടുത്തുതുടങ്ങിയതോടെയാണ് പാകിസ്ഥാനും ഫ്രാന്‍സും തമ്മില്‍ ശത്രുത ആരംഭിച്ചത്. ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ക്രൂരമായി ഇസ്ലാമിക ഭീകരവാദികള്‍ കൊലപ്പെടുത്തിയതാണ് മാക്രോണിനെ ചൊടിപ്പിച്ചത്.

എന്നാല്‍ ടിഎല്‍പിയുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്ത ഇമ്രാന്‍ഖാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാനില്‍ നിന്നും പറത്താക്കുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ എന്നാണ് ലെ ഫിഗാറോ എന്ന ഫ്രഞ്ച് ദിനപത്രം എഴുതിയിരിക്കുന്നത്. പാകിസ്ഥാന്‍റെ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാറി ഫ്രാന്‍സിനെതിരെ നടത്തിയ ട്വീറ്റോടെ ഫ്രാന്‍സും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയെന്നും ഫ്രഞ്ച് ദിനപത്രം പറയുന്നു.