ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 86 രൂപ 99 പൈസയും. ഈ മാസം മാത്രം പെട്രോളിന് 4 രൂപ 22 പൈസയാണ് കൂടിയത്. ഡീസലിന് 6 രൂപ 65 പൈസയും കൂടി.

വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

അതേസമയം, ഇന്ധനവില വര്‍ധിക്കുന്നത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.