കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനേയും കെ കെ രാഗേഷ് എം പിയേയും രൂക്ഷമായി വിമര്‍ശിച്ച്‌ കെ സുധാകരന്‍ വീണ്ടും രംഗത്ത്. തനിക്ക് ഭ്രാന്താണെന്ന് കെ കെ രാഗേഷ് എം.പി പറഞ്ഞു. ആര്‍ക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കണോ നാടിനെ കൊളളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്ത് നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുനാകൂവെന്നും സുധാകരന്‍ പറഞ്ഞു.

ഒമ്ബത് ഉപദേശകരെ വച്ച്‌ ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തില്‍ വേറെയുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. ഉപദേശകര്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു ഈ സര്‍ക്കാരിന്റെ അവസ്ഥ. ഇതെല്ലാം വിലയിരുത്തുമ്ബോള്‍ ആര്‍ക്കാണ് ഭ്രാന്തെന്ന് ജനം പറയും. ഈ വികസനത്തിന് വേണ്ടി ചെലവഴിച്ച കോടാനുകോടി പണം കിഫ്ബി മുഖാന്തരം വായ്‌പ എടുത്തതാണ്. ഇതൊക്കെ തിരിച്ചടയ്ക്കേണ്ടേയെന്നും ആരാണ് ഈ ബാദ്ധ്യതയൊക്കെ ഏറ്റെടുക്കേണ്ടതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഫാസിസ്റ്റായ ഒരു ഭരണ കര്‍ത്താവിന് ഭ്രാന്ത് കൂടി വന്നാല്‍ എന്താവും സ്ഥിതി. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും കോടികളാണ് പരസ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ചെത്തുതൊഴിലാളികളുടെ ക്ഷേമ നിധിയില്‍ അടയ്ക്കേണ്ട ഫണ്ട് ഈ സര്‍ക്കാര്‍ റദ്ദാക്കുന്ന അവസ്ഥയുണ്ടായി. ജനങ്ങളുടെ നികുതി പണം ഇതുപോലെ ചിലവഴിക്കുന്ന ഭ്രാന്തുളള സര്‍ക്കാര്‍ വേറെയുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

ഇതുപോലെ പിന്‍വാതില്‍ നിയമനം നടന്ന കാലഘട്ടം വേറെയുണ്ടായിട്ടില്ല. പരിയാരത്തടക്കം വന്‍തോതില്‍ പിന്‍വാതില്‍ നിയമനം നടന്നു. മന്ത്രിസഭ പോലും അറിയാതെ ഒരു വകുപ്പ് മന്ത്രി അമേരിക്കന്‍ കുത്തകയുമായി കരാര്‍ ഒപ്പിട്ടത് എന്ത് ആഭാസമാണ്. ഇ പി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ , പിണറായി വിജയന്‍ എന്നിവരുടെ മക്കളുടെ വ്യവസായ സാമ്രാജ്യത്തിന് പിന്നിലെ സാമ്ബത്തിക സ്രോതസിനെ കുറിച്ച്‌ അന്വേഷിക്കണം. ഇന്നലെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണം.

പൊലീസ് എന്നു പറഞ്ഞ് ഗുണ്ടകളെ യൂണിഫോം നല്‍കി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പൊലീസ് വേഷത്തില്‍ എത്തിയത് ഡി വൈ എഫ് ഐ ഗുണ്ടകളാണ്. ഇതേകുറിച്ച്‌ സമഗ്ര അന്വേഷണം വേണം. പിണറായി വിജയനെ വിമര്‍ശിക്കുമ്ബോള്‍ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴില്‍ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താന്‍ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ച്‌ പറഞ്ഞതിന്റെ വേദന മനസിലാക്കാന്‍ വേണ്ടി മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു.