ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 34 ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ 98,46,523 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. വാക്‌സിന്‍ നല്‍കുന്നതിനായി ഇതുവരെ 2,10,809 സെഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 4,64,932 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 62,34,635 ആരോഗ്യപ്രവര്‍ത്തകരാണ് പുതുതായി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 31,46,956 പേര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 2 മുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെയുള്ള മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. വ്യാഴാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരില്‍ 2,21,425 പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസും, 95,765 പേര്‍ക്ക് വാക്സിന്റെ രണ്ടാമത്തെ ഡോസുമാണ് നല്‍കിയത്. 10,159 സെഷനുകള്‍ സംഘടിപ്പിച്ചു.