രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദേശിച്ചു. സഭാ നടപടികൾ വിഡിയോ കാമറയിൽ പകർത്തണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.

അണ്ണാ ഡിഎംകെയിലെയും എൻ.ആർ കോൺഗ്രസിലെയും ഓരോ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെയാണ് വിശ്വാസ വോട്ടെടുപ്പിന് ഗവർണർ നിർദേശം നൽകിയത്.
എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ആകെ 33 അംഗങ്ങളുള്ള സഭയിൽ കേവവഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. കോൺഗ്രസിലെ നാല് എംഎൽഎമാർ രാജിവച്ചതോടെയാണ് പുതുച്ചേരിയിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.