ഐപിഎല്ലിന്റെ 14-ാം എഡിഷനിലേക്കുള്ള താര ലേലം പുരോഗമിക്കുന്നു. ഐടിസി ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ക്രിസ് മോറിസിനാണ്. ക്രിസ് മോറിസിന് 16.25 കോടി രൂപയാണ് ലഭിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിലകൂടിയ പ്ലെയറായി മാറി മോറിസ്.

14.25 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്‌സ് മാക്‌സ്‌വെലിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊഈൻ അലിക്കും ഉയർന്ന തുകയാണ് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സാണ് താരത്തെ ഏഴ് കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

സ്റ്റീവ് സ്മിത്തിനെ 2.20 കോടി രൂപയ്ക്ക് ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. ശിവം ദുബെയ്ക്ക് 4.4 കോടി രൂപയാണ് ലഭിച്ചത്. കേരള ടീം നായകൻ സച്ചിൻ ബേബിയെ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബി വീണ്ടും ബാംഗ്ലൂർ ടീമിലെത്തുന്നത്.

164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്ക് അവസരമൊരുങ്ങും.