സ്‌പോര്‍ട്‌സ് കൗണ്‍സിലിലും നിയമന വിവാദം. താത്കാലിക നിയമനത്തിലാണ് ക്രമക്കേട് ആരോപണം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തില്‍ ഇടപെടല്‍ നടന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് നിയമനം നടന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി.

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിക്കായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമനിച്ചിരുന്നു. 2018 ലാണ് ഈ നിയമനം നടന്നത്. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ ഡേറ്റിന് മുന്‍പ് നിയമനം നടത്തിയെന്നാണ് പരാതി.

അതേസമയം, മൂന്നുമാസത്തേക്കായിരുന്നു ഈ നിയമനം. എന്നാല്‍ 33 മാസമായിട്ടും ഈ നിയമനം തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ നിയമനങ്ങളെല്ലാം പരിശോധിക്കണമെന്നാണ് പരാതി.