തൊഴില്‍ തേടി പറവൂരിലെത്തിയ അന്യ സംസ്ഥാന തൊഴിലാളി ലക്ഷ പ്രഭുവായി നാട്ടിലേക്ക്. ബംഗാള്‍ സ്വദേശി സാബിര്‍ അലമിയെ ലക്ഷപ്രഭു ആക്കിയത് കേരള സംസ്ഥാന ഭാഗ്യക്കുറി ആണ്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ് സാബിറിനെ തേടി എത്തിയത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഏഴ് വര്‍ഷമായി സാബിര്‍ ആലമി ജോലി ചെയ്യുകയാണ്. രണ്ട് വര്‍ഷത്തോളമായി പറവൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു. ദിവസവും ലോട്ടറി എടുക്കും.

ജോലി ചെയ്യുന്ന ശമ്പളത്തിന്റെ പകുതിയും ലോട്ടറിക്കായാണ് സാബിര്‍ ചെലവാക്കിയിരുന്നത്. പറവൂരില്‍ ലോട്ടറി വില്‍പന നടത്തുന്ന ശിവരാമനില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 42 ലോട്ടറിയാണ് സാബിര്‍ എടുത്തത്. അതിലൊന്നിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റ് എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ ജനുവരി 30 ന് കൊയിലാണ്ടിയില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിക്കും സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. സാബിറിനെ ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും ആറ് മാസം കൂടി കേരളത്തില്‍ ജോലി തുടരും. ബംഗാളില്‍ നല്ലൊരു വീട് വയ്ക്കണം, ഒരു ഹോട്ടല്‍ തുടങ്ങണം, വിവാഹം കഴിക്കണം ഇതൊക്കെയാണ് സാബിറിന്റെ ഇനിയുള്ള ആഗ്രഹം.