ചെപ്പോക്കിലെ പിച്ചില്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സ് വിജയം. ആര്‍. അശ്വിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 482 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1-1).

അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 റണ്‍സാണ് ഡാനിയല്‍ എടുത്തത്. പിന്നാലെ എട്ട് റണ്‍സെടുത്ത് ബെന്‍ സ്റ്റോക്ക്‌സും പുറത്തായി.

സ്‌കോര്‍ 110 ല്‍ എത്തിയപ്പോള്‍ ഒലി പോപ്പിനെയും പിന്നാലെ ബെന്‍ ഫോക്‌സിനെയും നഷ്ടമായി. 92 പന്തുകളില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് തകര്‍ന്നു. 43 റണ്‍സെടുത്ത മോയിന്‍ അലിയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് അവസാനമായി.