ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവ് ഇതോടെ അവസാനിക്കും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. എന്നാല്‍ ഫസ്റ്റ് സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്.

ഫാസ്ടാഗ് വരുന്നതോടെ മൂന്നു സെക്കന്റുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. ആര്‍എഫ്‌ഐഡി റീഡിംഗിലെ പ്രശ്‌നങ്ങളും സാങ്കേതിക തകരാറുകള്‍ക്കും ഒപ്പം അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികളും ഉണ്ട്. പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗെടുക്കാന്‍ ടോള്‍ പ്ലാസകളിലും 23 ബാങ്കുകളുടെ ശാഖകളിലും ഓണ്‍ലൈന്‍ പെയ്‌മെന്റ് ആപ്പുകളിലും സൗകര്യമുണ്ട്. അക്കൗണ്ടുകളില്‍ മതിയായ പണമില്ലാതെ വാഹനം ടോള്‍ ഗേറ്റില്‍ കുടുങ്ങിയാല്‍ ഉടമകള്‍ ഇരട്ടി തുക നല്‍കേണ്ടി വരും