കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനം തിരുവനന്തപുരത്തു സമാപിച്ചു. ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്ത് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിലും ഡെലിഗേറ്റുകളുടെ സഹകരണത്താൽ തിരുവനന്തപുരത്തെ മേള പൂർണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

ഡെലിഗേറ്റുകൾക്കും സംഘാടകർക്കും കൊവിഡ് പരിശോധന, തീയറ്ററിനുള്ളിൽ പകുതി പേർക്ക് മാത്രം പ്രവേശനം, പൂർണമായും റിസർവേഷൻ സൗകര്യം, വിദേശ അതിഥികളെല്ലാം ഓൺലൈനിൽ. ഇങ്ങനെ കൊവിഡ് കാലത്ത് വലിയ പരിമിതിക്കുള്ളിലാണ് മേള സംഘടിപ്പിച്ചത്. 2500 ഡെലിഗേറ്റുകൾക്ക് പ്രവേശനം അനുവദിച്ചു 5 ദിവസങ്ങളിൽ മേള സംഘടിപ്പിച്ചു.

നൂറു ശതമാനവും റിസർവേഷൻ ഏർപ്പെടുത്തിയപ്പോൾ ചില സിനിമ കാണാൻ കഴിയാതെ വന്നതോടെയുണ്ടായ ചെറിയ ചില വിയോജിപ്പുകളും മേളയിൽ ഉയർന്നിരുന്നു. പരിമിതിക്കുള്ളിലും സിനിമ കാണാൻ പരമാവധി അവസരം ഒരുക്കിയിരുന്നുവെന്നാണ് അക്കാദമിയുടെ നിലപാട്.

17 മുതൽ എറണാകുളം മേഖലയിലെ മേള ആരംഭിക്കും. വലിയ തീയറ്ററുകളായതിനാൽ എറണാകുളത്തു കൂടുതൽ ഡെലിഗേറ്റുകൾക്ക് മേളയിൽ പങ്കെടുക്കാൻ കഴിയും

തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും മേള സംഘടിപ്പിക്കും. പാലക്കാട് നടക്കുന്ന സമാപന സമ്മേളനത്തിൽ മേളയിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.