കസ്റ്റംസ് കമ്മീഷണർക്കെതിരായ ആക്രമണത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളിയാണ് കസ്റ്റംസ് നിഗമനം. പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാൻസ്ഫർ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്നും കസ്റ്റംസ് സംശയിക്കുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോഴിക്കോട് പ്രിവൻ്റീവ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റൻ്റ് കമ്മീഷണർ പിജി ലാലുവിനാണ് മേൽനോട്ട ചുമതല. പൊലീസ് കേസെടുത്തിട്ടുള്ള യുവാക്കൾക്കും വാഹന ഉടമയ്ക്കും സംശയമുള്ള മറ്റു ചിലർക്കും കസ്റ്റംസ് സമൻസ് നൽകിക്കഴിഞ്ഞു.