നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ടയേർഡ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു.

രാജ്കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 എ പ്രകാരം പിരിച്ചുവിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. രാജ്കുമാറിന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ല. പ്രാഥമികമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച് മന്ത്രിസഭായോഗം ശുപാർശകൾ അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉടൻ ഉണ്ടായേക്കും.