കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ടിവിറ്റിപൂര്‍ത്തിയായത്. ഇന്ന് വൈകിട്ട് 5.15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കെ ഫോണിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുക.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കെ- ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത്. സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് മുപ്പതിനായിരത്തോളം ഓഫീസുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ട്വിറ്റി, സര്‍വീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കും.

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കെഎസ്ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുക. കെഎസ്ഇബിയുടെ 378 സബ്‌സ്റ്റേഷനുകളില്‍ പ്രീഫാബ് ഷെല്‍ട്ടറുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആണ് നെറ്റ്വര്‍ക്ക് നിയന്ത്രണസംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും.