ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ചെപ്പോക്ക് പിച്ചിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഷെയിൻ വോണിനു മറുപടിയുമായി മുൻ ഓസീസ് താരം ഷെയിൻ വോണും രംഗത്തെത്തി. പിച്ച് മോശമാണെന്ന് പറഞ്ഞ മൈക്കൽ വോണിനോട് ആദ്യ മത്സരത്തിൽ ഇങ്ങനെ പരാതിപ്പെട്ടില്ലല്ലോ എന്നായിരുന്നു ഷെയിൻ വോണിൻ്റെ മറുപടി.

പിച്ച് മോശമാണെന്ന് കുറിച്ച മൈക്കൽ വോൺ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തുന്നതിനാൽ ഒഴികഴിവ് പറയുകയല്ല എന്നും ട്വീറ്റ് ചെയ്തു. ഇത് ഒരു ടെസ്റ്റ് മത്സരത്തിനു പറ്റിയ പിച്ച് അല്ലെന്നും വോൺ കുറ്റപ്പെടുത്തി. ഇതിനു മറുപടിയുമായി ഷെയിൻ വോൺ എത്തി. ഈ മത്സരത്തെക്കാൾ ടോസ് പ്രധാനമായത് ആദ്യ ടെസ്റ്റിലായിരുന്നു എന്നും ഈ പിച്ച് ആദ്യ ദിവസം മുതൽ സ്പിന്നിനെ പിന്തുണക്കുന്നുണ്ടായിരുന്നു എന്നും വോൺ കുറിച്ചു. ആദ്യ ടെസ്റ്റിലെ പിച്ച് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് എഫക്ടീവായി തുടങ്ങിയത്. ഇംഗ്ലണ്ട് ഇന്ത്യയെ 220 റൺസിൽ ഒതുക്കേണ്ടതായിരുന്നു. സ്പിൻ ചെയ്യുന്നതും സീം ചെയ്യുന്നതും തമ്മിൽ ബന്ധമില്ല. ഇവിടെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശർമ്മ കാട്ടിത്തന്നതാണെന്നും ഷെയിൻ വോൺ കുറിച്ചു.

മൈക്കൽ വോൺ ഈ ട്വീറ്റിനു മറുപടിയായി കുറിച്ചത് ഇങ്ങനെ: ‘ആദ്യ 2 സെഷനിൽ പന്ത് ഇത്ര സ്പിൻ ചെയ്തിരുന്നില്ല. സ്പിൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഉള്ളത്ര ഉണ്ടായിരുന്നില്ല. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഇങ്ങനെ ബാറ്റ് ചെയ്തിരുന്നെങ്കിൽ മത്സരം സമനില ആയേനെ. ഇത് ടെസ്റ്റ് മാച്ചിനുള്ള പിച്ച് അല്ല.’ ഈ ട്വീറ്റിന് ഷെയിൻ വോൺ മറുപടിയുമായെത്തി. ‘ആദ്യ ടെസ്റ്റിൻ്റെ അവസാന ദിവസങ്ങളിൽ പന്ത് മാരകമായി സ്പിൻ ചെയ്തിരുന്നു. അന്ന് ഇന്ത്യക്ക് ഒരു സാധ്യതയും ഇല്ലാതിരുന്നപ്പോൾ ആരും ഒന്നും പരാതിപ്പെട്ടില്ല. ചുരുങ്ങിയത് ഈ ടെസ്റ്റിൽ രണ്ട് ടീമിനും ഒരുപോലെയാണ്. ഇംഗ്ലണ്ട് മോസമായി പന്തെറിഞ്ഞു. രോഹിതും പന്തും രഹാനെയും എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് കാണിച്ചു.’- ഇങ്ങനെയായിരുന്നു ഷെയിൻ വോണിൻ്റെ കുറിപ്പ്.