സംസ്ഥാനത്തെ മൂന്നു ജില്ലകൾ പ്രശ്‌നബാധിത സാധ്യത പട്ടികയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം പരിഗണിച്ച് പോളിംഗ് ബൂത്തിൽ നിയന്ത്രണമുണ്ടാകും. ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രമേ പാടുള്ളു. കൊവിഡ് കാലത്ത് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയ അനുഭവം കമ്മിഷനുണ്ട്. അതുകൊണ്ട് ഇത്തവണ കൂടുതൽ പോളിംഗ് സ്‌റ്റേഷനുകൾ ഏർപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർക്ക് വോട്ടു ചെയ്യാം. മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ വിഷു, ഈസ്റ്റർ, റമദാൻ എന്നിവയടക്കം പ്രാദേശിക ഘടകങ്ങളും പരിഗണിക്കുമെന്ന് സുനിൽ അറോറ പറഞ്ഞു. ഇക്കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടുവെന്നും സുനിൽ അറോറ പറഞ്ഞു. പരീക്ഷകളും കമ്മിഷൻ പരിഗണിക്കുമെന്നും സുനിൽ അറോറ പറഞ്ഞു.

ജൂൺ ഒന്നിന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. കേരളത്തിൽ എക്കാലത്തും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഏപ്രിൽ 14 ന് മുമ്പ് വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യെപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു തീയതി തീരുമാനിക്കുമ്പോൾ വിഷുവും റമദാനും കണക്കിലെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.