കൊവിഡ്‌ അപകട സാധ്യത കൂടുതലും കേരളത്തിലാണെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ജീവിതശൈലി രോഗങ്ങളും കേരളത്തിലാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയേക്കാൾ ജനസാന്ദ്രത കേരളത്തിൽ കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ടാണ് കേരളത്തിൽ മരണനിരക്ക് കുറച്ചത്. എല്ലാവരും ഒന്നിച്ച് നിന്നാൽ വാക്സിൻ കേരളത്തിൽ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കും.

ടെസ്റ്റുകൾ കുറഞ്ഞതല്ല കേസുകൾ വർധിക്കാൻ കാരണം. തെരഞ്ഞെടുപ്പ്, സ്‌കൂളുകൾ തുറന്നത്, ആൾക്കൂട്ടം, നിർദേശങ്ങളുടെ ലംഘനം തുടങ്ങിയവ കൊവിഡ് കേസുകൾ കൂടാൻ കാരണമായെന്നും ടെസ്റ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മാർ​ഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ആലോചനയിൽ ഉണ്ടെന്നും സംസ്ഥാനത്ത് കേസുകൾ കുറയ്ക്കാൻ നടപടികൾ കർശനമാക്കുമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഡോക്ടർമാർ സമരത്തിലേക്ക് കടക്കുമെന്ന് കരുതുന്നില്ല. സമരം സംബന്ധിച്ച് ഡോക്ടർമാർ നോട്ടിസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.