ചെന്നൈ∙ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തമിഴകത്ത് അമ്മ തരംഗം ഉണർത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ. ഇതിനായി ജയലളിതയുടെ ശവകുടീരം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചെലവഴിച്ചാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്. തലൈവർ എംജിആറിന്റെ ശവകുടീരത്തിന് സമീപത്ത് തന്നെയാണ് ജയയും അന്ത്യവിശ്രമം െകാള്ളുന്നത്. എംജിആർ സ്മാരകത്തിന് സമീപത്ത് തന്നെയാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിട വിസ്മയം.

പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപത്തിലാണ് ശവകുടീരത്തിന്റെ നിർമാണം. ജയലളിത സ്മാരകത്തിലേക്ക്‌ എത്തുന്നവരെ സ്വീകരിക്കുന്നത് രണ്ടു ഗര്‍ജിക്കുന്ന സിംഹങ്ങളുടെ പ്രതിമകളാണ്. മ്യൂസിയത്തില്‍ ജയലളിതയുടെ പുര്‍ണകായ പ്രതിമയുണ്ട്.

അതേസമയം ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന തോഴി ശശികല ഇന്നു ജയില്‍ മോചിതയാവും. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയാണു ജയലളിതയുടെ തോഴിയും മുന്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശശികലയും ബന്ധുക്കളുമായ ഇളവരശിയും സുധാകറും പുറത്തിറങ്ങുന്നത്. കോവിഡ് ബാധിച്ചു ചികില്‍സയിലായതിനാല്‍ ശശികല ഫെബ്രുവരി പകുതിയോടെ മാത്രമേ പഴയ തട്ടകത്തിലേക്ക് എത്തൂ. ഇന്നു ജയിലില്‍ നിന്നിറങ്ങി നേരെ ജയസമാധിയിലേക്കെത്തുമെന്നായിരുന്നു നേരത്ത അറിയിച്ചിരുന്നത്.