വാഷിംഗ്ടൺ ഡി സി ∙ അമേരിക്കൻ പൗരന്മാരല്ലാത്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ബൈഡൻ ഒപ്പു വെച്ചു. യൂറോപ്പ്, യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുന്നതാണെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് 19 നേക്കാൾ മാരകമായ വൈറസ് ഈ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവ് കൊണ്ട് ഉദ്യേശിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.

ട്രംപ് അധികാരം ഒഴിയുന്നതിന് മുമ്പ് ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ട്രംപിന്റെ ഈ ഉത്തരവ് അടിയന്തിരമായി എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ജനുവരി 26 മുതൽ ഉത്തരവ് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധനാ നെഗറ്റീവ് റിപ്പോർട്ട് കൈവശം വെക്കണമെന്നുള്ള ഉത്തരവും 26 മുതൽ നിലവിൽ വരികയാണ്.

അമേരിക്കയിൽ നിന്നുള്ള വിമാന കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കുകൾ നീക്കണമെന്ന് ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് ട്രംപ് യാത്രാ നിരോധനം എടുത്തു മാറ്റി ഉത്തരവിറക്കിയത്. കോവിഡ് 19 നേക്കാൾ മാരകമായ വൈറസ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുള്ളത് ബൈഡൻ ഭരണ കൂടത്തിന്റെ തലവേദന വർധിപ്പിച്ചിരിക്കുകയാണ്.