തിരുവനന്തപുരം: രണ്ടാഴ്ചക്കിടെയാണ് കല്ലമ്പലത്തെ വീട്ടില്‍ രണ്ട് മരണം സംഭവിച്ചിരിക്കുന്നത്. നവവധുവായ ആതിരയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഭര്‍തൃമാതാവിന്റെ മരണവും സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയെവീടിനു സമീപത്തായാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലായിരുന്നു ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇക്കഴിഞ്ഞ ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ വീട്ടിലെ ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം തികയുന്ന സമയത്തായിരുന്നു ആതിരയുടെ മരണം. ഇതിനിടെ, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഭര്‍ത്താവ് ശരത്തിനും ഭര്‍തൃ കുടുംബത്തിനും പങ്കുണ്ടെന്നും ആരോപിച്ചു ആതിരയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

ഇതോടെ, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇതിനിടെയാണ് ഭര്‍ത്തൃമാതാവ് ശ്യാമളയുടെ ആത്മഹത്യ. ആതിരയുടെ മരണത്തില്‍ ശ്യാമളയ്ക്ക് നേരെ പലരും സംശയമുന്നയിച്ചിരുന്നു. ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്.

ആതിര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിന്നിലെ കാരണം കണ്ടെത്തണമെന്നും ഭര്‍തൃപിതാവും ആരോപിച്ചിരുന്നു.കൂടാതെ, നാട്ടുകാരില്‍ ചിലരും ഇവര്‍ക്കെര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷത്തെ തുടര്‍ന്നാണ് ശ്യാമള ആത്മഹത്യ ചെയ്തതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.ആതിരയുടെ മരണത്തില്‍ ബന്ധുക്കളടക്കം നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്ക് നയിക്കാവുന്ന ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആതിരയുടെ ഭര്‍തൃ മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.