സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് വേഗം വയ്ക്കുന്നു. ആദ്യഘട്ടത്തില്‍ നിര്‍മാണം ആരംഭിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ ഫെബ്രുവരി 20 ന് മുന്‍പായി പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. മൂന്ന് റീച്ചുകളിലായി ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്.

ദേശീയപാത വികസനത്തിനായി കാസര്‍ഗോഡ് ജില്ലയിലെ 94 ഹെക്ടറില്‍ 25 ഹെക്ടറും സര്‍ക്കാര്‍ ഭൂമിയാണ്. കെട്ടിടങ്ങള്‍, ഭൂമി, വൃക്ഷങ്ങള്‍ എന്നിവ കണക്കാക്കി 1300കോടിയോളം രൂപയാണ് ഏറ്റെടുക്കലിന് ആവശ്യമായി വരുന്നത്. ഇനി കിട്ടാനുള്ളത് 300 കോടി രൂപ മാത്രം. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 20ന് മുന്‍പായി ദേശീയ പാത പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഥല സംബന്ധമായ ഇടപാടുകള്‍ വേഗത്തിലാക്കുന്നത്. ഇതിനാവശ്യമായ രേഖകള്‍ ദേശീയ പാത വിഭാഗം സമര്‍പ്പിച്ചു കഴിഞ്ഞു.

ദേശിയ പാത അതോറിറ്റി അലൈന്‍മെന്റുകള്‍ക്ക് അന്തിമരൂപം നല്‍കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരുന്നു. ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ 45 മീറ്റര്‍ വീതിയിലുള്ള 87 കിലോമീറ്ററിലാണ് ആറു വരി ദേശീയപാത. നഷ്ടപരിഹാരത്തില്‍ 75 ശതമാനം ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.