പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്മക്കളെ ബലി നൽകിയ പദ്മജ, പുരുഷോത്തം നായിഡു ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം നായിഡു. എംഎസ്‌സി മാത്തമാറ്റിക്സ് ഗോൾഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂർ ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയാണ്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോൾ, തിങ്കളാഴ്ച രാവിലെ ഇരുവരും പുനർജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയത്. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.

ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ പുരുഷോത്തം നായിഡുവിൻ്റെയും പദ്മജയുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. വേലക്കാരെ വീട്ടിനുള്ളിൽ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാർ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ആദ്യം ദമ്പതികൾ ചെറുത്തു. ഒരു ദിവസം തങ്ങൾക്ക് നൽകണമെന്നും മക്കൾ പുനർജീവിക്കുമെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോൾ പൊലീസ് കണ്ടത് ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമാണ്.

മൂത്തമകൾ അലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഇളയ മകൾ സായി ദിവ്യ ബിബിഎ വിദ്യാർത്ഥിനിയാണ്. മുംബൈയിലെ എആർ റഹ്മാൻ മ്യൂസിക് സ്കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്.