ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷൻ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോൾ പരിഗണിയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസിൽ സി.ബി.ഐയ്ക്കും അനിൽ അക്കരെ എം.എൽ.എ യ്ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചു.

ലൈഫ് മിഷൻ കേസിൽ സി.ബി.ഐ യുടെ എഫ്.ഐ.ആർ. റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സി.ഇ.ഒ സുപ്രിം കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി.ബി.ഐയ്ക്കും പരാതിക്കാരനായ അനിൽ അക്കരെ എം.എൽ.എയ്ക്കും നോട്ടിസ് അയച്ചു. ഫെഡറൽ വ്യവസ്ഥയുടെ അന്തസത്തയെ ബാധിയ്ക്കുന്ന വിധത്തിലുള്ള ഇടപെടലാണ് സി.ബി.ഐയുടേതെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത് സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യാൻ ഈ ഘട്ടത്തിൽ യുക്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗികരിച്ചില്ല.

പദ്ധതിയിൽ തങ്ങളുടേതായ വിഹിതം ഇല്ലെന്ന് ലൈഫ് മിഷൻ കോടതിയെ അറിയിച്ചു. സാമ്പത്തിക ബാധ്യത നിറവേറ്റ ലൈഫ് മിഷൻ അതുകൊണ്ട് തന്നെ കേസിന്റെ ഭാഗമായി അന്വേഷണം നേരിടേണ്ട ആവശ്യവും ഇല്ല. അതുകൊണ്ട് തന്നെ ലൈഫ് മിഷനെതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കപ്പെടേണ്ടതാണ്. എല്ലാ കാര്യങ്ങളും അടുത്ത ഘട്ടത്തിൽ പരിഗണിയ്ക്കാം എന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് നാലാഴ്ചത്തേയ്ക്ക് മാറ്റി.