ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. ഗുണ്ടൂരിലും വാറങ്കലിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചത്. ഒരു ആശാ വര്‍ക്കറും മറ്റൊരു ആരോഗ്യപ്രവര്‍ത്തകയുമാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ 19നാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഗൂണ്ടൂരില്‍ ആശാപ്രവര്‍ത്തക വിജയലക്ഷ്മി (42) ആണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ ഇവര്‍ കുഴഞ്ഞു വീണിരുന്നു. ഉടനെ വിജയലക്ഷ്മിയെ ഗുണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. മസ്തിഷ്‌കാഘാതം മൂലമാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

വാക്‌സിന്‍ കുത്തിവയ്പു മൂലമാണ് വിജയലക്ഷ്മി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കളക്ടര്‍ സാമുവല്‍ ആനന്ദ് മരിച്ച വിജയലക്ഷ്മിയുടെ മകന് ജോലിയും വീടും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു.

വാറങ്കലിലെ ന്യൂ ശയാംപേട്ടയില്‍ 45 വയസുള്ള ആരോഗ്യപ്രവര്‍ത്തകയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരിച്ചിരുന്നു. 19 ന് ആണ് ഇവരും വാക്‌സിന്‍ സ്വീകരിച്ചത്.