മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത് അപേക്ഷയാണെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മാധ്യമങ്ങളോട്. രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം പലപ്പോഴും പറയുന്ന മറുപടിയാണ്. 12ാം തിയതിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ സര്‍ക്കാരിന് നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പൊലീസ് അന്വേഷണത്തില്‍ വീഴ്ച വന്നതുകൊണ്ടല്ല. അഞ്ച് വര്‍ഷമായിട്ടും എ പി അബ്ദുള്ളക്കുട്ടിക്ക് എതിരെ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും പരാതിക്കാരി.

സംസ്ഥാന സര്‍ക്കാരിന് പരാതിക്കാരി നന്ദി അറിയിച്ചു. സംസ്ഥാന പൊലീസിന് പരാതിയുണ്ട്. തനിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും പരാതിക്കാരി.

നശിപ്പിച്ച രേഖകള്‍ അടക്കം കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സി വരണം. 16 പരാതികള്‍ ആകെ നല്‍കിയതില്‍ എഫ്‌ഐആര്‍ ഇട്ടത് ആറ് കേസുകളില്‍ മാത്രമാണ്. ആ കേസുകളിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.

കേസ് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടില്ലെങ്കില്‍ കോടതിയെ സമീപിച്ചേനെയെന്നും പരാതിക്കാരി പറഞ്ഞു. കേസിന് വലിയ വ്യാപ്തിയുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം പോകേണ്ട കേസെന്നും പരാതിക്കാരി. ജോസ് കെ മാണിക്കെതിരെയുള്ള പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടാല്‍ അദ്ദേഹത്തിനെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് പരാതിക്കാരി പറഞ്ഞു.