സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടുന്ന സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് സെക്രട്ടറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആക്ഷേപം. വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത് അപേക്ഷയാണെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം പലപ്പോഴും പറയുന്ന മറുപടിയാണ്. 12ാം തിയതിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ സര്‍ക്കാരിന് നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്ക് എതിരെ ആയിരുന്നു കേസ്. പിന്നീട് കേസില്‍ മുന്‍മന്ത്രിമാരായ എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്ക് എതിരെയും കേസ് ചുമത്തി.