ഓസ്ട്രേലിയൻ പര്യടനത്തിലെ സമാനതകളില്ലാത്ത പ്രകടനത്തിൻ്റെ ക്രെഡിറ്റ് താരങ്ങൾക്കെന്ന് മുൻ ദേശീയ താരവും അണ്ടർ-19 ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ്. തനിക്ക് ലഭിക്കുന്നത് അനാവശ്യമായ അംഗീകാരമാണെന്നും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു.

ഓസ്ട്രേലിയയിലെ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിൽ രാഹുൽ ദ്രാവിഡിനെ ഒട്ടേറെ പേർ പ്രശംസിച്ചിരുന്നു. എ ടീമിൻ്റെ അടക്കം പരിശീലകനായ ദ്രാവിഡിൻ്റെ ദീർഘവീക്ഷണമാണ് കരുത്തുറ്റ ഒരു ക്രിക്കറ്റിംഗ് സിസ്റ്റം ഇന്ത്യക്കുണ്ടാവാൻ കാരണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. ഓസ്ട്രേലിയയിൽ മികച്ച പ്രകടനം നടത്തിയ ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരൊക്കെ ദ്രാവിഡിൻ്റെ പരിശീലനത്തിലൂടെ കടന്നുപോയവരാണ്.

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.