തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിരിക്കുന്ന ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കഴി‍ഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 1,06,39,684 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,300,838 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 1,85,662 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

വളരെ രൂക്ഷമായി ബാധിച്ച പല സംസ്ഥാനങ്ങളിലും കോവിഡ് ഇപ്പോള്‍ നിയന്ത്രണവിധേയമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോവിഡ് പോരാട്ടത്തിലും രോഗനിയന്ത്രണത്തിലുമടക്കം തുടക്കത്തില്‍ മുന്നില്‍ നിന്ന കേരളമാണ് ഇപ്പോള്‍ പ്രതിദിന കോവിഡ് കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 47% വും കേരളത്തില്‍ നിന്നാണ്. അതുപോലെ തന്നെ സജീവ കോവിഡ് കേസുകളിലും മുന്‍പന്തിയില്‍ കേരളം തന്നെയാണ്. അവസാനം പുറത്തു വന്ന കണക്കുകള്‍ പ്രകാരം 70,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 46,146 ആക്ടീവ് കേസുകളാണുള്ളത്. –

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ നിലവില്‍ പ്രതിദിന കേസുകള്‍ മൂവായിരത്തില്‍ താഴെയാണ്. എന്നാല്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി ആറായിരത്തിന് മുകളില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ കേരളം ഇപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനത്താണുള്ളത്. 8,77,282 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 3587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര (20,03,657), കര്‍ണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) എന്നിങ്ങനെയാണ് തൊട്ടു മുന്നിലുള്ള മൂന്ന് സംസ്ഥാനങ്ങളിലെ കണക്കുകള്‍.