നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് പൊലീസ് അടുത്തയാഴ്ച്ച ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍
സംസ്ഥാനത്ത്എത്തുന്നതിന് മുന്‍പ് രൂപരേഖ തയാറാക്കി നല്‍കണമെന്ന്മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പൊലീസ് സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.അന്തിമ ആക്ഷന്‍ പ്ലാന്‍ അടുത്തയാഴ്ചയോടെ സമര്‍പ്പിക്കാന്‍
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താവും പൊലീസിന്റെ അന്തിമ ആക്ഷന്‍ പ്ലാന്‍. പൊലീസിന്റെയും കേന്ദ്ര സേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയല്‍, പ്രശ്നബാധിത പ്രദേശങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ പ്രാഥമിക രൂപരേഖ എഡിജിപി മനോജ് ഏബ്രഹാം യോഗത്തില്‍ അവതരിപ്പിച്ചു.

വടക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.എഡിജിപി പത്മകുമാര്‍, വിജയ് സാഖറെ, ഐജി പി. വിജയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വേളയില്‍ ഹവാല പണവും മദ്യവും മയക്കുമരുന്നും ഒഴുക്കുന്നതിന് തടയിടാനുള്ള നടപടികളും വിവിധ ഏജന്‍സികളുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച ചെയ്തു.